
ആലപ്പുഴ : ആലപ്പുഴയിൽ രണ്ടിടങ്ങളിലായി പോലീസുദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ പൊലീസുകാരെ വിദഗ്ദ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിലെ സിപിഒ സിപിഒ സജീഷ്, കുത്തിയതോട് സ്റ്റേഷനിലെ സിപിഒ വിജീഷ് എന്നിവരാണ് വ്യത്യസ്ത സംഭവങ്ങളിലായി ആക്രമിക്കപ്പെട്ടത്. അരൂർ കോടംതുരുത്തിൽ സഹോദരങ്ങൾ തമ്മിലുണ്ടായ അടിപിടി പരിഹരിക്കാൻ എത്തിയ കുത്തിയത്തോട് സ്റ്റേഷനിലെ വിജീഷിനെ സഹോദരങ്ങളിൽ ഒരാൾ ആക്രമിക്കുകയായിരുന്നു. വിജേഷിന്റെ വലതുകൈപ്പത്തിയിലും വലതുനെഞ്ചിലുമായി കുത്തേറ്റത്. പ്രാഥമിക ശുശ്രൂഷ നൽകി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ശസ്ത്രക്രിയ ആവശ്യമായി വന്നതിനാൽ വിദഗ്ദ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.

വധശ്രമക്കേസിലെ പ്രതിയെ പിടികൂടാനെത്തിയപ്പോഴാണ് സൗത്ത് സ്റ്റേഷനിലെ സിപിഒ സജേഷിന് നേരേ ആക്രമണമുണ്ടായത്. പ്രതിയായ ലിനോജ് സജേഷിനെ വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു. പ്രതിയെ പിന്നീട് പോലീസ് പിടികൂടി. തിങ്കളാഴ്ച രാത്രി പത്തുമണിയോടടുത്ത് വലിയചുടുകാടിനു തെക്കുഭാഗത്താണു സംഭവം. രാത്രി എട്ടോടെ കൃഷ്ണനിവാസിൽ ജീവൻകുമാറിന്റെ വീട്ടിൽ ലിനോജ്, കപിൽ ഷാജി എന്നിവർ മാരകായുധങ്ങളുമായി അതിക്രമിച്ച് കയറിയതാണ് സംഭവങ്ങളുടെ തുടക്കം. ജീവൻകുമാറിന്റെ ഇളയമകനെ അന്വേഷിച്ചാണ് ഇവർ എത്തിയത്. ഇളയമകനെ കിട്ടാതെവന്നതോടെ കൈയിലുണ്ടായിരുന്ന ആയുധം വീശിയപ്പോൾ ജീവൻകുമാറിനും മൂത്തമകനും പരിക്കേറ്റു.

വിവരമറിഞ്ഞ് ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിൽനിന്നും കൺട്രോൾ റൂമിൽനിന്നും പോലീസുകാർ സ്ഥലത്തെത്തിയെങ്കിലും പ്രതികളെ കിട്ടിയില്ല. വീണ്ടും പരിശോധിച്ചപ്പോൾ പ്രതികളിലൊരാളായ ലിനോജിനെ കണ്ടെത്തി. പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇയാൾ കൈയിലുണ്ടായിരുന്ന വാൾ കൊണ്ട് ആക്രമിക്കുകയായിരുന്നു. ഇരു കൈകളിലുമായി 24 ഓളം തുന്നലുകളാണ് സജേഷിനുള്ളത്. ഇദ്ദേഹം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ലിനോജിനെ സൗത്ത് സി.ഐ.യുടെ നേതൃത്വത്തിൽ ബലം പ്രയോഗിച്ച് പിടികൂടി. മറ്റൊരു പ്രതി കപിൽ ഷാജിക്കായി പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ബലപ്രയോഗത്തിനിടെ സിഐക്കും പരിക്കേറ്റു. ഇദ്ദേഹം പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു.
*സ്വതന്ത്ര മാധ്യമപ്രവർത്തന ഉദ്യമമായ ദി വോക്സ് ജേർണൽ ലഭിക്കാന്* *Follow ‘The Vox Journal’ FB http://bit.ly/2W800BH*
*Whatsapp http://bit.ly/3mh7Cw2*
*Youtube http://bit.ly/37xdf5c*