ആലപ്പുഴ : കെ.എസ്.എഫ്.ഇ ക്രമക്കേട് സംബന്ധിച്ച വിജിലൻസ് അന്വേഷണവുമായി ബന്ധപ്പെട്ട വിഷയത്തിൽ ധനമന്ത്രി തോമസ് ഐസക്കിനെ തള്ളി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ രംഗത്ത്. വിജിലൻസിന് ദുഷ്ടലാക്കില്ല. തൻ്റെ വകുപ്പിലും പല തവണ പരിശോധന നടന്നിട്ടുണ്ട്. തന്റെ വകുപ്പുകളിൽ ഇത്തരം റെയ്ഡുകൾ നടന്നിട്ടുണ്ട്. മന്ത്രിയായ താൻ ആ റെയ്ഡുകൾ അറിഞ്ഞിട്ടില്ല.അറിയേണ്ട കാര്യവുമില്ല. തൻ്റെ വകുപ്പിൽ നടന്ന പരിശോധന പത്രങ്ങളിലൂടെയാണ് താൻ അറിഞ്ഞതെന്നും ചില ക്രമക്കേടുകൾ വിജിലൻസ് അന്വേഷിച്ചാലേ ശരിയാവൂയെന്നുമാണ് മന്ത്രി ജി സുധാകരൻ പ്രതികരിച്ചത്.
തൻ്റെ വകുപ്പിൽ കേന്ദ്ര ഏജൻസികൾ വട്ടമിട്ട് പറക്കുന്നു എന്ന് കരുതി വിജിലൻസിനെ പിരിച്ച് വിടണോയെന്നും ജി സുധാകരൻ ചോദിച്ചു.വിജിലൻസ് കെഎസ്എഫ്ഇ യിൽ റെയ്ഡ് നടത്തിയതിനെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞതാണ് ശരി. കെഎസ്എഫ്ഇക്ക് ഒന്നും സംഭവിക്കില്ലെന്നും രാഷ്ട്രീയ ശത്രുക്കളെ തിരിച്ചറിയാം എന്നാൽ കൂടെ നിന്ന് കണ്ണ് ഇറുക്കുന്നവരെ തിരിച്ചറിയണമെന്നും സുധാകരൻ ആലപ്പുഴയിൽ പറഞ്ഞു.കെഎസ്എഫ്ഇയിലെ പരിശോധന പ്രതിപക്ഷത്തിന് ആയുധമായെന്ന മന്ത്രി ഐസക്കിൻ്റെ വാദത്തെയും മന്ത്രി ജി സുധാകരൻ തളളി. ധനകാര്യ വകുപ്പിനും പൊതുമരാമത്ത് വകുപ്പിനും വിജിലൻസ് വിഭാഗങ്ങളുണ്ടെന്നും മന്ത്രി സുധാകരൻ ഓർമ്മിപ്പിച്ചു.
കെഎസ്എഫ്ഇയിൽ ഇപ്പോൾ നടക്കുന്ന പരിശോധനയിലൂടെ എതിരാളികൾക്ക് അവസരം ഉണ്ടാക്കുകയാണ് വിജിലൻസ് ചെയ്തതെന്നും എതിരാളികൾ രാഷ്ട്രീയ എതിരാളികൾ മാത്രമല്ലയുള്ളതെന്നുമായിരുന്നു ധനമന്ത്രി കഴിഞ്ഞ ദിവസം പ്രതികരിച്ചത്. കെഎസ്എഫ്ഇ ഇടപാടുകളെ സംബന്ധിച്ചും നടത്തിപ്പിനെ സംബന്ധിച്ചും പരിശോധന നടത്തുന്നതിൽ തെറ്റൊന്നുമില്ല. റിപ്പോർട്ട് സർക്കാരിന് കിട്ടും മുൻപേ മാധ്യമങ്ങളിൽ വാർത്ത വരുന്നതെങ്ങിനെയാണ്. നിരന്തരം വാർത്ത നൽകുന്നത് ആരാണെന്ന് പരിശോധിക്കണമെന്നുമാണ് ധനമന്ത്രിയുടെ നിലപാട്.