
തൃശ്ശൂർ: താണിപ്പാടം സ്വദേശിയായിരുന്ന ടാക്സി ഡ്രൈവർ അനൂപിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസ്സിൽ പ്രതികളായ തിരുവനന്തപുരം പുല്ലുവിള സ്വദേശി സെബാസ്റ്റിൻ ജോസഫ് എന്ന സാത്താൻ ബിജു , മലപ്പുറം മക്കരപറമ്പ് സ്വദേശി നൗഫൽ എന്നിവരെയാണ് ഇരട്ട ജീവപര്യന്തം കഠിനതടവിനും, കൂടാതെ 17 വർഷം അധികമായി കഠിന തടവിനും 3 ലക്ഷം രൂപ വീതം പിഴയടക്കുന്നതിനും തൃശൂർ അഡീഷണൽ ജില്ലാ ജഡ്ജ് പി.എൻ.വിനോദ് ശിക്ഷ വിധിച്ചത്. പിഴയടക്കാത്ത പക്ഷം 3 വര്‍ഷം അധികം കഠിനതടവ് അനുഭവിക്കേണ്ടി വരും.
2011 നവംബർ 1-ാം നാണ് അനൂപിനെ പ്രതികൾ രണ്ടു പേരും ചേർന്ന് കൊലപ്പെടുത്തിയത്. എറണാകുളത്ത് ശ്രീ ദുർഗ്ഗാ ട്രാവൽസ് എന്ന സ്ഥാപനത്തിൽ കമ്മീഷൻ വ്യവസ്ഥയിൽ സ്വന്തം ടവേര വാഹനം ഓടിക്കുകയായിരുന്നു അനൂപ്. 2011 ഒക്ടോബർ 31ന് പുലർച്ചെ മൂന്നു മണിക്ക് വടകരക്ക് അനൂപിന്റെ കാർ വാടകയ്ക്കെടുത്ത പ്രതികൾ യാത്രാമദ്ധ്യേ അനൂപിന്റെ കഴുത്തിൽ തോർത്തുമുണ്ടിട്ട് മുറുക്കുകയും, കത്തികൊണ്ട് കുത്തി ഗരുതരമായി മുറിവേല്പിച്ച് കൊലപ്പെടുത്തുകയാണുണ്ടായത്.ശേഷം മൃതശരീരം കുതിരാൻ ഇരുമ്പുപാലത്തിനു സമീപത്തുള്ള പെരുംതുമ്പ എന്ന റിസർവ്വ് വനത്തിൽ ഉപേക്ഷിക്കുകയായിരുന്നു.കൊല്ലപ്പെട്ട അനൂപിന്റെ ശരീരത്തിൽ ഗുരുതരമായ 27 മുറിവുകൾ ഉണ്ടായിരുന്നു.അനൂപിന്റെ ഷെവർലെ ടവേര കാറും, സ്വർണ്ണമാലയും ,പേഴ്സും മോഷ്ടിച്ച ചെയ്ത പ്രതികൾ വാഹനവുമായി മഞ്ചേരിയിലെത്തിയപ്പോള്‍ വാഹനപരിശോധന നടത്തുകയായിരുന്ന മഞ്ചേരി പോലീസ് സംശയം തോന്നിയതിനെത്തുടര്‍ന്ന് വാഹനം തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്യുന്നതിനിടെ വാഹനത്തിൽ രക്തക്കറ കാണുകയും തുടർന്ന് പ്രതികളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ വിവരം ലഭിക്കുന്നത്.
ദൃക്സാക്ഷികളില്ലാത്ത കുറ്റകൃത്യത്തിൽ സാഹചര്യ തെളിവുകളെയും ശാസ്ത്രീയ തെളിവുകളെയും ആശ്രയിച്ചാണ് പ്രോസിക്യൂഷൻ കേസ് നടത്തിയത്.പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി.സുനിൽ, അഭിഭാഷകരായ അമീർ കെ.എ, അജിത്ത് മാരാത്ത് എന്നിവരാണ് ഹാജരായത്.