
തൃശ്ശൂർ: ജില്ലയിലെ തീരദേശത്തെ രൂക്ഷമായ കടലേറ്റത്തിന് പരിഹാരം കാണാൻ തുറമുഖ വകുപ്പ്. അഴീക്കോട് അഴിമുഖത്തെ മണൽത്തിട്ടയിൽ നിന്നും സംരക്ഷിക്കുന്നതിനായി പുലിമുട്ട് നീളം കൂട്ടുന്ന പ്രവർത്തികൾക്ക് തുടക്കം കുറിച്ചാണ് തുറമുഖ വകുപ്പ് പ്രശ്നപരിഹാരത്തിന് തയ്യാറെടുത്തത്. ഓഖി ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള തീരദേശവികസനപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.
അഴീക്കോട് അഴിമുഖത്ത് അതിവേഗം മണൽത്തിട്ടകൾ രൂപംകൊള്ളുകയും ഇത് അപകടാവസ്ഥയിലേ
ക്ക് നീങ്ങുകയും ചെയ്യുന്നതിന്റെ അടിസ്ഥാനത്തിൽ ചെന്നൈയിലും പൂനെയിലുമുള്ള കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് നിലവിലുള്ള പുലിമുട്ടിന്റെ നീളം കൂട്ടാൻ വകുപ്പ് തീരുമാനിച്ചത്. നിലവിൽ 625 മീറ്റർ നീളമുള്ള പുലിമുട്ട് 130 മീറ്റർ കൂടി നീട്ടും. 10.57 കോടി രൂപ ചെലവിൽ വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് നിർമ്മാണം. 10.45 കോടി രൂപയാണ് സാങ്കേതികാനുമതിത്തുക. മുനമ്പം സബ് ഡിവിഷന്റെ കീഴിലാണ് അഴീക്കോട് ഭാഗത്തെ നീളം വർധിപ്പിക്കൽ പ്രവൃത്തി പുരോഗമിക്കുന്നത്.
25 വർഷത്തേക്ക് ഉപകാരപ്രദമാകുന്ന നിലയിലാണ് നീളം കൂട്ടുന്നത്. അടിഭാഗത്തേക്ക് 40 മീറ്റർ വീതിയിൽ വലിയ കരിങ്കല്ലുകൾ നിരത്തി അതിന് മുകളിലേയ്ക്ക് വ്യത്യസ്ത ഭാരത്തിലുള്ള കല്ലുകൾ നിരത്തും. മുകൾഭാഗത്ത് സ്റ്റീലും കോൺക്രീറ്റും ഉപയോഗിച്ച് പ്രത്യേകമായി നിർമ്മിക്കുന്ന നാല് കാലുള്ള തൂണുകൾ നിരത്തിയാണ് പുലിമുട്ടിന്റെ നിർമ്മാണം. ഇതിനാവശ്യമായ കരിങ്കല്ലുകൾ കടപ്പുറത്തെത്തിയിട്ടുണ്ട്. കോൺക്രീറ്റ് തൂണുകളുടെ നിർമ്മാണവും പൂർത്തിയായി.
30 വർഷം മുമ്പ് നിർമ്മാണം പൂർത്തിയായ നിലവിലെ പുലിമുട്ട് ഒരുവശത്ത് 90 ശതമാനം ഭാഗത്തോളം മണൽപ്പരപ്പ് നിറഞ്ഞുകഴിഞ്ഞു. ഇതോടെ അഴിമുഖത്തേക്ക് മണൽ അടിഞ്ഞുകൂടി അതിവേഗം അഴിമുഖം മണൽത്തിട്ടയായി മാറുമെന്ന് കണ്ടെത്തിയതോടെയാണ് നീളം കൂട്ടാനുള്ള തീരുമാനം.