തൃശ്ശൂർ: ജനവാസം കൂടുതലുള്ള കടൽതീരങ്ങളിൽ അപൂർവമായി കാണാറുള്ള കടൽവാത്തയെ ചാവക്കാട് കടപ്പുറത്ത് കണ്ടെത്തി.പുറംഭാഗത്ത് കാപ്പിപ്പൊടി നിറവും കഴുത്ത് ഭാഗത്ത് വേർതിരിക്കാത്ത വെള്ളനിറവും മങ്ങിയ നീലകാലുകളുമാണ് ഇവക്കുള്ളത്.പുത്തൻ കടപ്പുറത്തെ പ്രഭാത വ്യായായമത്തിനിടയിലാണ് ഗ്രീൻ ഹാബിറ്റാറ്റ് പ്രവർത്തകരായ ഷാനു അസീസ്, കടലാമ സംരക്ഷകനും ഫോട്ടോഗ്രാഫറുമായ സലീം ഐഫോക്കസ് എന്നിവർ കടൽ വാത്തയെ കണ്ടെത്തിയത്.ഉഷ്ണമേഖല കടലോരങ്ങളിലാണ് ബൂബി ഇനത്തിൽപ്പെട്ട ഇവയെ കാണപ്പെടുന്നത്.കടലിലെ ആഴം കുറഞ്ഞ കടലോരങ്ങളിൽ നിന്നും ഊളയിട്ടാണ് മീൻ പിടിക്കാറുള്ളത്.വെള്ളത്തിനടിയിലേക്കു കുതിച്ചുചെന്ന് ഇരപിടിക്കാൻ ഇവയ്ക്കു പ്രത്യേകമായ കഴിവുണ്ട്.

നടുക്കടലിൽ കപ്പലുകളിൽ ചെന്നിരുന്ന് ഇവ മനുഷ്യരുടെ പിടിയിൽ സ്ഥിരമായി അകപ്പെടാറുണ്ട്.അതിനാൽ ഇവയെ ബോബോകൾ അഥവാ വിഡ്ഢികൾ എന്നു വിളിക്കുന്നു. ബോബോയാണ് പിന്നീട് ബൂബിയായി മാറിയത്. ഒന്നര കിലോഗ്രാം തൂക്കം വെയ്ക്കുന്ന ഇവയ്ക്കു 80 സെന്റീമീറ്റർ നീളം ഉണ്ടാകും.ജനവാസം കുറവുള്ള കടലോരത്തെ ഉയരമുള്ള മരങ്ങളിൽ കൂടുകെട്ടി മുട്ടയിടാറാണ് പതിവ്.കൂട്ടമായി സഞ്ചരിക്കാറുള്ള ബൂബി കൂട്ടത്തിൽ നിന്നും ശക്തമായ കാറ്റിന്റെ ഗതിയിൽ വഴി തെറ്റി കടപ്പുറത്തിറങ്ങിയതാവാമെന്ന് ഗ്രീൻ ഹാബിറ്റാറ്റ് പ്രവർത്തകർ പറഞ്ഞു. കടലിലെ മത്സ്യ കൂട്ടങ്ങളുടെ ഗതി മാറ്റം കടൽ പക്ഷികളുടെ ലഭ്യത കുറക്കുന്നുണ്ടെന്ന് ഗ്രീൻ ഹാബിറ്റാറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ എൻ.ജെ ജെയിംസ് പറഞ്ഞു.2013ലും ചാവക്കാട് കടപ്പുറത്ത് കടൽ വാത്തയിനത്തിൽപ്പെട്ട വെള്ള ബൂബി പക്ഷിയെ കണ്ടെത്തിയിരുന്നു.പ്രജനനത്തിനും, വിശ്രമിക്കാനും മാത്രമെ ഈ പക്ഷികള്‍ തീരത്ത് എത്താറുള്ളൂ. കേരള തീരത്ത് വളരെ അപൂര്‍വമായാണ് പക്ഷിയെ കണ്ടുവരുന്നത്. ചെമ്മീന്‍, മത്സ്യങ്ങൾ,കട്ടിയുള്ള ചെറു ജീവികള്‍ എന്നിവയാണ് ഇവയുടെ പ്രധാന ഭക്ഷണം.
